തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്നും സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് ഉത്തേജനം നൽകുന്ന ബജറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണെന്ന പൊതുജനാഭിപ്രായം രൂപപ്പെട്ടതിന് പിന്നാലെയാണ് ധനമന്ത്രിയെയും ബജറ്റിനെയും വാഴ്ത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.
നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്. നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെ അതിജീവിച്ച് ഈ നാടിനെ മുന്നോട്ടു നയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്.
Comments