ഗുവാഹത്തി: ശൈശവ വിവാഹ കേസുകളിൽ അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അറസ്റ്റിലായത് 2170 പേർ. അസം ഐ.ജി പ്രശാന്ത കുമാർ ഭൂയാനാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കണക്കുകൾ പുറത്തുവിട്ടത്. അറസ്റ്റ് നടപടികൾ തുടരുകയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും ഐ.ജി വ്യക്തമാക്കി.
സംസ്ഥാനത്ത് ശൈശവവിവാഹം വ്യാപകമാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു ദിവസത്തിനിടയിൽ 2170 പേർ പോലീസിന്റെ പിടിയിലായത്. ഇതിൽ 52 പേർ ഖ്വാസികളാണ്.
വിവിധ ഗ്രാമത്തലവന്മാർ, സാമൂദായിക നേതാക്കൾ എന്നിവരുടെ സഹായത്തോടെയാണ് ഗ്രാമങ്ങളിലെ ശൈശവ വിവാഹങ്ങളെക്കുറിച്ച പോലീസ് വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം പേർ പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും ഡിജിപി ജിപി സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലായി ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,074 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2020, 2021, 2022 വർഷങ്ങളിലെ കേസുകളിലെ വിവരങ്ങളാണ് ശേഖരിച്ചതെന്നും പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments