ബംഗളൂരു:കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. സഹപ്രഭാരിയായ തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണമലൈയും ചുമതലപ്പെടുത്തി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് ഇരുവരെയും നിയോഗിച്ചത്.
നിലവിൽ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ധർമേന്ദ്ര പ്രധാൻ. രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസം, നൈപുണ്യ വികസന മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ ചുമതലക്കാരനായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈയെ 2020-ലാണ് പാർട്ടിയുടെ ഭാഗമാകുന്നത്. തുടർന്ന് പാർട്ടിയുടെ തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷനായി. എൽ മുരുഗൻ കേന്ദ്രമന്ത്രി ആയതോടെ സംസ്ഥാന അദ്ധ്യക്ഷനായി പാർട്ടി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.
224-അംഗ മന്ത്രിസഭയിൽ വിജയം ആവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കർണാടക നിയമസഭയിൽ നിലവിൽ 120 സീറ്റുകളാണ് ബിജെപിയ്‌ക്ക് ഉള്ളത്. സഭയിൽ കോൺഗ്രസിന് 72-ഉം ജെഡിഎസിന് 30 അംഗങ്ങളുമാണുള്ളത്.
പ്രായാധിക്യത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടർന്നാണ് ബൊമ്മൈ മുഖ്യമന്ത്രി ആകുന്നത്. സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ബസവരാജ് ബൊമ്മൈ സർക്കാരിന് കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനവും വികസനവും ഉയർത്തിക്കാട്ടിയാണ് സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
Comments