തിരുവന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പത്മഭൂഷൻ വാണി ജയറാമിന്റെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്നാണ് അദ്ദേഹം അനുശോചിച്ചത്. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അവർ.19 ഭാഷകളിൽ അവരുടെ സംഗീതം രാജ്യം കേട്ടു. 1000 ത്തോളം ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കവരാൻ വാണി ജയറാമിന് സാധിച്ചു. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. വാണി ജയറാമിന്റെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻപറഞ്ഞു.
ചൈന്നയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിൽ കൊണ്ടുവരുന്നത്.
ഭർത്താവിന്റെ മരണ ശേഷം മൂന്ന് വർഷമായി ഒറ്റയ്‌ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരിയെത്തി വിൡച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു, ബന്ധുക്കളെത്തിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് കടന്നപ്പോൾ നിലത്തുവീണ നിലയിൽ അവരെ കണ്ടെത്തുകയായിരുന്നു. കട്ടിലിന് സമീപത്ത് കിടന്ന ടീപ്പോയിൽ തലയിടിച്ച് വീണതാകാമെന്നതാണ് പ്രാഥമിക നിഗമനം.
Comments