കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.
2002 മുതൽ 2014 വരെയുള്ള കാലത്താണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവർ ഓരോത്തരായി കൊല്ലപ്പെട്ടത്. 2019-ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്‌ക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ വിശദ പരിശോധനാഫലമാണ് ഇപ്പോൾ ലഭിച്ചത്. നേരത്തേ നടത്തിയ പരിശോധനയിൽ നാല് മൃതദേഹങ്ങളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും കോടതിയുടെ അനുമതിയോടെ വിശദ പരിശോധനക്കയക്കുകയായിരുന്നു.
Comments