ദിസ്പൂർ: ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലായി 2,200 ൽ അധികം പേർ പിടിയിലായെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകൾക്കെതിരെയുളള ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന് പോലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ യാതൊരു സഹിഷ്ണുതയും കാണിക്കാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ശൈശവ വിവാഹ കേസുകളിൽ പോലീസ് നടപടി തുടരുകയാണ്. നിലവിൽ 2200 ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. 14-വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
പ്രായപൂർത്തികാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചയാൾ, പെൺകുട്ടിയുടെ രക്ഷകർത്താക്കൾ, മത പുരോഹിതന്മാർ എന്നിവർക്കെതിരെ 4000 ൽ അധികം കേസുകൾ പോലീസ് രജിസറ്റർ ചെയ്തിരുന്നു. ഈ കേസുകൾ മുൻ നിർത്തിയാണ് ഇപ്പോഴുള്ള അറസ്റ്റ നടപടികൾ.
Comments