ന്യൂഡൽഹി: കൊളീജിയം ശുപാർശ ചെയ്ത പുതിയ ജഡ്ജിമാർ സുപ്രീം കോടതി ജഡ്ജിമാരായി അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് അഞ്ച് ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ സുപ്രീം കോഡടതി ജഡ്ജിമാരുടെ നിയമന ഉത്തരവ് ശനിയാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചത്.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അഹ്സനുദ്ദീൻ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
പുതുതായി അഞ്ച് ജഡ്ജിമാർ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ അംഗബലം 27-ൽ നിന്ന് 32 ആയി. സുപ്രീം കോടതി ജഡ്ജിമാരുടെ ആകെ എണ്ണം 34 ആണ്. ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് കൊളീജിയം രണ്ട് പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെയാണ് കൊളീജിയം ഒഴിവുളള രണ്ട് തസ്തികകളിലേയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്. 2021-ന് ശേഷം ഇത് രണ്ടാം തവണയാണ് ഒരുമിച്ച് ഇത്രയും ജഡ്ജിമാരെ നിയമിക്കുന്നത്.
Comments