തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ടെന്നും വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്ത് വികസനമില്ലെന്ന് എങ്ങനെയാണ് വാർത്തവരുന്നതെന്നും മണ്ഡലത്തിനായി സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു ഗണേഷ് കുമാറിനുള്ള മറുപടി.
ഇന്നലെ നടന്ന യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. സർക്കാറിനെതിരെ ഗണേഷ് തുറന്നടിച്ച യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ വിമർശനവും മുഖ്യമന്ത്രിയുടെ മറുപടിയും മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എൽഡിഎഫിലെ ധാരണ അനുസരിച്ച് ഈ വരുന്ന നവംബറിൽ മന്ത്രിയാകാനിരിക്കെയാണ് മുന്നണിക്കും സർക്കാരിനുമെതിരെ ഗണേഷ് കുമാർ രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും വാർത്താ സമ്മേളനത്തിൽ ഗണേഷ് കുമാർ വിമർശിച്ചിരുന്നു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും മന്ത്രി കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു. സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയുള്ള ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഘടകകക്ഷി നേതാവെന്ന നിലയിൽ മുന്നണി യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നുമായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള വിമർശനം.
Comments