കൊല്ലം: വേതനം ലഭിക്കാത്തതിൽ മനം നൊന്ത് സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് മരിച്ചത്. പത്തനാപുരം ബ്ലോക് നോഡൽ പ്രേരകായിരുന്നു അദ്ദേഹം. ബിജുമോന് കഴിഞ്ഞ ആറ് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.കഴിഞ്ഞ 20 വർഷമായി സാക്ഷരത പ്രേരകായി പ്രവർത്തിച്ചുവരികയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ ആരോപിച്ചു. ശമ്പളത്തിനായി സംഘടനയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 80 ദിവസം പിന്നിടുന്നതിനിടയിലാണ് ബിജുമോന്റെ ആത്മഹത്യ. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31-ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് നടപ്പാക്കാത്തതാണ് ശമ്പളം തടസ്സപ്പെടാൻ കാരണം. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാർ പ്രതിസന്ധിയിലാണെന്നിും അസോസിയേഷൻ പറയുന്നു.
കേരള സാക്ഷരത മിഷന്റെ കീഴിൽ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന പ്രേരകുമാരുടെ എണ്ണം 2,000-ത്തിൽ താഴെയാണ്. ഒരു പഞ്ചായത്തിൽ മാത്രം ആറ് പ്രേരക് ഉണ്ടായിരുന്നിടത്താണ് ഇത്രവലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്. മാറി വന്ന സർക്കാരുകൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നറിയിച്ചെങ്കിലും പലപ്പോഴും സർക്കാരുകളുടെ നടപടികൾ ഇവരുടെ പ്രശ്നങ്ങൾ സങ്കീർണമാക്കിയത്.
Comments