മുംബൈ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ നവീകരണങ്ങളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈയിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ പൊതുഗതാഗതം എത്ര വേഗത്തിലാകുന്നുവോ അത്രയും വേഗത്തിൽ ജനങ്ങൾക്കത് കൂടുതൽ ഉപയോഗപ്രദമാകും. അത് അവരുടെ ജീവിത രീതികളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കും. ആധുനിക ട്രെയിനുകൾ ആരംഭിക്കുകയും മെട്രോ സർവീസുകൾ വിപുലീകരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധികൾ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതാണ്. പുതിയ വിമാനത്താവളങ്ങളും തുറമുഖങ്ങളും നിർമ്മിക്കുന്നതും പൊതുഗതാഗത വികസനത്തിന്റെ ഭാഗമാണ്’.
‘അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ അപേക്ഷിച്ച് ഇത് അഞ്ചിരട്ടി കൂടുതലാണ്. മദ്ധ്യ വർഗത്തെ ശക്തിപ്പെടുത്തുന്നതാണ് 2023 ബജറ്റ്. 2014-ന് മുമ്പ് വരെ 2 ലക്ഷം രൂപ വരുമാനമുള്ള മദ്ധ്യവർഗ പൗരന്മാർക്ക് നികുതി അടക്കേണ്ടി വന്നിരുന്നു. എന്നാൽ, ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ അഞ്ച്
ലക്ഷം വരെയുള്ള വരുമാനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഈ ബജറ്റിൽ 7 ലക്ഷം രൂപയായാണ് ഇത് ഉയർത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെയും മദ്ധ്യവർഗക്കാരുടെയും സാമ്പത്തിക ഭദ്രതയ്‌ക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നത്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments