തിരുവനന്തപുരം: ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തിരുവനനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലാണ് ആളുകൾ അന്തം വിട്ട സംഭവം അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ചിന്തയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോഴായിരുന്നു ചിന്തയുടെ രോഷ പ്രകടനം.
ചിന്തയുടെ മര്യാദയില്ലാത്ത പെരുമാറ്റം കണ്ട ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അന്തം വിട്ടു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ചിന്ത വഴങ്ങിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. എംഎ ബേബിയും ചിന്തയെ സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. ഭക്ഷണം വൈകിയതിന് ഇത്ര രൂക്ഷമായ ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും തൊഴിലാളികൾക്കൊപ്പം നിൽക്കേണ്ട സഖാവ് തന്നെ ഇത്തരത്തിൽ പെരുമാറിയതിൽ ഖേദമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
വിവാദനായിക ആയി മാറുകയാണ് ചിന്ത ജെറോം. ശമ്പള കുടിശിക, വാഴക്കുല വിവാദങ്ങൾക്ക് പിന്നാലെ റിസോർട്ട് വിവാദവും കൊഴുക്കുന്നതിനിടയിലാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ രോഷപ്രകടനം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിലാണ് ചിന്ത കുടുംബത്തിനൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രതിദിനം 8,000 രൂപ വാടകയുള്ള റിസോർട്ടിൽ താമസിക്കാൻ സിപിഎം നേതാവിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നത് സംബന്ധിച്ച ചോദ്യം ഉയർന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇഡിയ്‌ക്കും വിജിലൻസിനും പരാതി നൽകിയിരുന്നു.
വിവാദത്തിന് പിന്നാലെ റിസോർട്ടിൽ താമസിച്ചിരുന്നത് സമ്മതിച്ചുകൊണ്ട് ചിന്ത രംഗത്ത് വന്നിരുന്നു. അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കാണ് റിസോർട്ടിലെത്തിയതെന്നും ആരോപിക്കപ്പെടുന്നത് പോലെ അത്ര വലിയ തുക വാടകയായി നൽകേണ്ടിയിരുന്നില്ലെന്നാണ് ചിന്തയുടെ വിശദീകരണം. പ്രതിമാസം 20,000 രൂപ മാത്രമാണ് വാടക ഇനത്തിൽ നൽകിയതെന്നും ചിന്ത പറഞ്ഞിരുന്നു.
Comments