ലക്‌നൗ : ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യമുള്ള സംസ്ഥാനമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആറ് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സംസ്ഥാനമല്ല ഇന്നത്തെ യുപിയെന്നും രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉൾക്കൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വളർച്ച സാധ്യമാക്കിയ പുതിയ ഇന്ത്യയിലെ സംസ്ഥാനമാണ് ഉത്തർപ്രദേശ്’ എന്ന് യോഗി കൂട്ടിച്ചേർത്തു. ജിഐഎസ് 2023 ന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്നുള്ള നിക്ഷേപക സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ ഏറ്റവും ഫലഭൂഷ്ഠമായ ഭൂമിയും ജലസ്രോതസ്സുകളും ഉത്തർപ്രദേശിലുണ്ട്, യുപിയിലെ എല്ലാ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഓരോ ജില്ലയ്‌ക്കും പരമ്പരാഗത ഉൽപന്നങ്ങളുടെ വാണിജ്യമുണ്ട്. സംസ്ഥാനത്തിന്റെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്താൻ യുപി സർക്കാരിന് സാധിച്ചു. യുപിയിലേക്ക് വരുന്ന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 2027 ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഒരു ട്രില്യൺ യുഎസ് ഡോളറായി ഉയരും. ഉത്തർപ്രദേശിൽ വിനോദ സഞ്ചാര മേഖലകളിൽ വലിയ പുരോഗതിയാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിമാസം ഒരു കോടിയിലധികം വിനോദസഞ്ചാരികളാണ് വാരാണസിയിലേക്ക് വരുന്നത്. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് പതിന്മടങ്ങായി വർദ്ധിച്ചുവെന്നും യുപി മുഖ്യമന്ത്രി ചൂണ്ടികാട്ടി.
‘ഒൻപത് വിമാനത്താവളങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കൂടാതെ പത്ത് വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. എല്ലാ വിമാനത്താവളങ്ങളും സജ്ജമായാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യുപി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments