അഗർത്തല : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെപ്പിന്റെ ഭാഗമായി നടന്ന പൊതു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തു. വിജയ് സങ്കൽപ് യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന രണ്ട് റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. ഉനകോടി ജില്ലയിലെ ചന്ദിപൂരിലും, സെപാഹിജാല ജില്ലയിലെ ബിഷ്‌റാംഗഞ്ച് ടൗണിലും റാലിയിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് പ്രതാപ്ഗഡ് നിയമസഭാ മണ്ഡലത്തിലെ റോഡ് ഷോയിലും അദ്ദേഹം നേതൃത്വം വഹിച്ചു. കൂടാതെ ത്രിപുരയിലെ മാതാ സുന്ദരി ക്ഷേത്രത്തിലും കേന്ദ്രമന്ത്രി സന്ദർശനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്തു. അംബാസയിലും രാധാകിഷോർപൂരിലും നടന്ന പൊതുറാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ‘ഗോത്രവർഗക്കാരുടെ താൽപര്യങ്ങൾക്കും വികസനത്തിനും ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിനായി ബിജെപി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്ക് സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുണ്ടെന്നും’ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.
ത്രിപുരയിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്ത് പുതിയ വിമാനത്താവളം ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബറും 4ജി സൗകര്യങ്ങളും കൊണ്ടുവന്നു. ഭവനം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങൾ മുൻനിർത്തി ത്രിപുരയെ ശാക്തീകരിച്ചു. ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി വന്നതോടെ പാവപ്പെട്ടവരുടെ ജീവിതത്തിൽ സാമ്പത്തിക മാറ്റങ്ങൾ വന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന് നടക്കും.
Comments