ന്യൂഡൽഹി: ഡൽഹി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1400 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്. ഇതിൽ 246 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ദൗസ-ലാൽസോട്ട് എക്സ്പ്രസ് വേയാണ് പ്രധാനമന്ത്രി തുറന്നുകൊടുത്തത്. ഇതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും. മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കാൻ എക്‌സ്പ്രസ് വേ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
എക്‌സ്പ്രസ് വേ യാഥാർത്ഥ്യമായതോടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നിക്ഷേപസാധ്യതകൾ കൂടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് രാജ്യത്തിനായുള്ള മന്ത്രമാണ്, അത് പിന്തുടർന്ന് ‘സമർത്ഥമായ ഭാരതം നാം നിർമ്മിക്കും, എക്‌സ്പ്രസ് വേ വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈവേ പ്രൊജക്ടുകൾ, തുറമുഖങ്ങൾ, റെയിൽവെ, ഒപ്റ്റിക്കൽ ഫൈബർ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികൾ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരുടെയും ഉന്നമനത്തിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ്, മറ്റ് കേന്ദ്ര നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ നിലവിൽ എട്ട് വരി പാതയാണെങ്കിലും ഭാവിയിൽ 12 വരി പാതയായി വികസിപ്പിക്കാനാകും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യൻ നഗരങ്ങൾക്ക് രാജ്യ തലസ്ഥാനവുമായുള്ള ദൂരം കുറയും.
Comments