സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിയ്‌ക്കെതിരെ സഖാക്കൾ നടത്തിയ സൈബർ ആക്രണത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ഹരീഷ് പേരടി ചിത്രത്തിന്റെ പോസ്റ്റർ ആണ് എം.എം ബേബി പങ്കിട്ടിരുന്നത്. എന്നാൽ നിരന്തരം പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന ഒരാളുടെ സിനിമയ്‌ക്ക് എന്തിന് പ്രാചരണം നൽകുന്നു എന്നാരോപിച്ചാണ് എം.എ ബേബിക്കെതിരെ സഖാക്കളുടെ സൈബർ ആക്രമണം. ഇതിനെയാണ് നടൻ പരിഹസിച്ചിരിക്കുന്നത്.
‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം. ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം. അവിടെ വച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും. അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം. അതല്ലാതെ വെറെ എവിടെയെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്യൂണിസ്റ്റ് കുലമാടമ്പികളാകും. ഉത്തരകൊറിയിസം നീണാൾ വാഴട്ടെ’- എന്നാണ് ഫേയ്സ്ബുക്കിലൂടെ ഹരീഷ് പേരടിയുടെ വിമർശനം.
സഖാക്കളുടെ എതിർപ്പ് ശക്തമായതോടെ സംഭവത്തിൽ എം.എം.ബേബിയും വിശദീകരണം നൽകിയിരുന്നു. എം. എ ബേബിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്,
‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗൽഭരായ ആ രണ്ടു നടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല’.
‘അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന. ചലച്ചിത്ര നിർമ്മാതാവായി തന്റെ ആദ്യ സംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്നമില്ല; ഫേയ്സ്ബുക്കിൽ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേയ്സ്ബുക്കിൽ വന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്‌ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്’.
Comments