അങ്കാറ: ദുരന്ത ഭൂമിയിൽ നിന്നും ആറ് വയസുകാരിയുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ എൻഡിആർഎഫ് സംഘം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന റോമിയോയും ജൂലിയുമായിരുന്നു കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച ഇരുനായകളും എൻഡിആർഎഫിന്റെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാണ്. തുർക്കിയിലെ ദുരന്തഭൂമിയിൽ നിന്നുള്ള സംഘത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
യന്ത്രങ്ങൾ പരാജയപ്പെട്ടിടത്തായിരുന്നു റോമിയോയും ജൂലിയും വിജയിച്ചത്. ടൺ കണക്കിന് കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനടയിൽ മനുഷ്യ ജീവനുണ്ടെന്ന് തിരിച്ചറിയാൻ രണ്ടു നായകൾക്കും കഴിഞ്ഞിരുന്നു. ബെരൻ എന്ന ആറുവയസുകാരിയുടെ സാന്നിധ്യം ജൂലിയായിരുന്നു ആദ്യം കണ്ടെത്തിയത്. തുർക്കിയിലെ നുർദഗി സൈറ്റിലെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ബെരൻ ഉണ്ടായിരുന്നത്.
മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ് ജൂലി ആദ്യം കുരച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി റോമിയോയെ ഇതേ സ്ഥലത്തേക്ക് അയച്ച് പരിശോധിപ്പിച്ചു. റോമിയോയും കുരച്ചതോടെ അവിടം കുഴിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ ബെരനെ കണ്ടപ്പോഴാണ് അവിടെയുണ്ടായിരുന്നത് 6 വയസുകാരിയാണെന്ന് എൻഡിആർഎഫ് സംഘം തിരിച്ചറിഞ്ഞത്. ആറ് നില കെട്ടിടം തകർന്ന് വീണതിന് അടിയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്.
റോമിയോയും ജൂലിയുമടങ്ങുന്ന എൻഡിആർഎഫ് സംഘം ഇപ്പോഴും തുർക്കിയിൽ തുടരുകയാണ്. ഫെബ്രുവരി ആറിന് സംഭവിച്ച ഭൂകമ്പത്തിൽ അകപ്പെട്ടുപോയ ജീവനുകളെ രക്ഷപ്പെടുത്താനുള്ള തിരക്കിലാണ് അവർ.. ദുരന്തം സംഭവിച്ച് 7 ദിവസങ്ങൾ പിന്നിടുമ്പോൾ 34,000 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്.
Comments