അയിരൂർ : ഭൗതികതയും ആധ്യാത്മികതയും ഒന്നിൽ നിന്ന് ഒന്നിനെ മാറ്റി നിർത്തുന്നില്ല, ആധ്യാത്മികത ഉൾക്കൊണ്ടാൽ ഭൗതിക ജീവിതത്തിൽ എങ്ങിനെ നന്നായി ജീവിക്കാമെന്ന് മനസിലാക്കാമെന്ന് അമൃതാനന്ദമയീ മഠം സ്വാമി അനഘാമൃതാനന്ദപുരിപുതുതലമുറ മൂല്യങ്ങൾ നഷ്ടപ്പെടാതെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു . അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനത്തിന്റെ സമാപന സഭയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദേശത്തിനും കാലത്തിനും അതീതമാണ് സനാതനധർമം. സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. ഹിന്ദുമതത്തിന്റെ മഹത്വം അത് മനസ്സിലാകാത്തവർക്ക് പകർന്നു നൽക്കുകയാണ് ധർമ്മമെന്നും സ്വാമി പറഞ്ഞു.

ഏത് കർമവും പൂജയാണെന്നാണ് സ്വാമി വിവേകാനന്ദൻ നമ്മെ പഠിപ്പിച്ചത്. എല്ലാറ്റിനെയും ഉൾക്കൊള്ളാൻ കഴിയുന്നു എന്നാണ് ഹിന്ദുമതത്തിന്റെ പ്രത്യേകതയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു .സമാപന സഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലക്ഷ്യംപോലെ മാർഗവും വിശുദ്ധമാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു .
ചട്ടമ്പിസ്വാമി സ്മാരകം അയിരൂരിൽ സ്ഥാപിക്കുന്നതിന് ചെറിയ സാങ്കേതിക തടസ്സം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. അതിപ്പോൾ ഒഴിവായെന്നും ചട്ടമ്പിസ്വാമി സ്മാരകം അയിരൂരിൽ സ്ഥാപിക്കാൻ സാധ്യമായതുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെ സംസ്‌കാരങ്ങളുടെ മാതാവാണ് ഭാരത സംസ്‌കാരമെന്ന് ചടങ്ങിൽ ആശംസകൾ അർപ്പിച്ച ആന്റോ ആന്റണി എം.പി. പറഞ്ഞു.















