ന്യൂഡൽഹി: പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നും ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുന്നതിലുള്ള പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു നൽകിയ ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലത്താപോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നിലെ പാക് ഗൂഡാലോചനയ്‌ക്ക് ബാലാക്കോട്ടിൽ ബോംബ് വർഷിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങൾ ബോംബുകൾ വർഷിച്ച് പ്രദേശത്തെ ചാരമാക്കി. ആക്രമണത്തിൽ 350-ൽ അധികം ജയ്ഷെ ഭീകരരെ വധിച്ചു.
Comments