അഗർത്തല: ത്രിപുരയിൽ ‘കേഡർ രാജ്’ തിരികെ കൊണ്ടുവരുവാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപ് ത്രിപുരയിൽ നിയമ സംവിധാനം പോലും സിപിഎം കേഡർ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ഇവർ അടിമകളായാണ് കണക്കാക്കിയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16-നാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
രവിന്ദ്രനാഥ് ടാഗോറിന്റെയും രാധാ കഷോർ മാണിക്യ മഹാരാജിന്റെയും മഹത്തായ ദർശനങ്ങൾ അടിസ്ഥാനമാക്കിയാണ്
അഞ്ച് വർഷവും ബിജെപി സർക്കാർ പ്രവർത്തിച്ചിരുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പിന്നോക്കകാരുടെയും ക്ഷേമം ലക്ഷ്യമിട്ടായിരുന്നു പദ്ധതികൾ ആസൂത്രണം ചെയ്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്തർദേശിയ വ്യാപരത്തിന്റെ കവാടമായി അഗർത്തല മാറി. അധികം വൈകാതെ അഗർത്തലയെ ബിസിനസ് ഹബ്ബായി മാറ്റുമെന്നും മോദി പറഞ്ഞു.
ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാറിന്റെ ഗുണഫലം ലഭിക്കാത്ത ഒരു വ്യക്തി പോലും ത്രിപുരയിൽ ഇല്ല. പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പ്രകാരം 80 ലക്ഷം കോടി രൂപയാണ് ഈ ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിത്. 2014 മുതൽ പിഎംഎവൈ പദ്ധതി നടപ്പിലാക്കാൻ ത്രിപുരയിലെ ഇടതുപക്ഷ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർക്ക് താത്പര്യം ഇല്ലായിരുന്നു. 2018-ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് ലക്ഷം ഭവനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
സിപിഎം- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ത്രിപുരയിലുള്ളത്. സിപിഎം എന്ന കേഡർ പാർട്ടി കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നിരവധി കോൺഗ്രസ് പ്രവർത്തകരെയാണ് കൊന്നൊടുക്കിയത്. അധികാരത്തിനായി ഇതെല്ലാം വിസ്മരിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് കൈകോർക്കുന്നത്. ഈ കൂട്ടുകെട്ട് സാധാരണപ്രവർത്തകർക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുൻപ് വരെ ത്രിപുരയിൽ മറ്റ് പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്രം ഇല്ലായിരുന്നു. ഇന്ന് സ്ഥിതിമാറി എല്ലാം പാർട്ടികൾക്കും നിർഭയമായി പ്രവർത്തിക്കാവുന്ന തരത്തിലേക്ക് സംസ്ഥാനം മാറിയെന്നും നരേന്ദ്രമോദി പറഞ്ഞു.
Comments