ചണ്ഡിഗഡ്: രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാന പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അമിത് ഷാ പുരസ്‌കാരം കൈമാറുകയായിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്, വിധാൻസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് ഏതെങ്കിലും സായുധ സേനയ്‌ക്കോ പോലീസ് വിഭാഗത്തിനോ നൽകപ്പെടുന്ന പരമോന്നത ബഹുമതിയാണ് രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം. പോലീസ് സേനയ്‌ക്ക് സമർപ്പിച്ച പതാകയുടെ പകർപ്പ് എല്ലാ ഉദ്യോഗസ്ഥർക്കും യൂണിഫോമിൽ ഒരു ചിഹ്നമായി ധരിക്കാവുന്നതാണ്.
അർപ്പണ ബോധത്തോടും പ്രതിബദ്ധതയോടും മാനുഷിക മൂല്യങ്ങൾക്ക് കോട്ടം വരാതെയും ചെയ്യുന്ന സേവനത്തിലെ ഉയർന്ന ട്രാക്ക് റെക്കോർഡും, മികവുറ്റ പ്രകടനവുമാണ് രാഷ്‌ട്രപതിയുടെ ഈ പുരസ്‌ക്കാരത്തിന് ഹരിയാന പോലീസിനെ അർഹമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 17-നാണ് രാഷ്‌ട്രപതിയുടെ അംഗീകാരം ഹരിയാന പോലീസിനെ തേടിയെത്തിയത്.
രാഷ്‌ട്രപതിയുടെ പുരസ്‌കാരം ഹരിയാന പോലീസിനെ സംബന്ധിച്ച് സുവർണ്ണ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരിയാന പോലീസ് മേധാവി പികെ അഗർവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും വെല്ലുവിളികളെ ദൃഢമായി നേരിടുന്ന സാഹചര്യത്തിലാണ് ഹരിയാന പോലീസ് സേനയ്‌ക്ക് ഈ ബഹുമതി ലഭിച്ചതെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments