വാഷിംഗ്ടൺ: തങ്ങൾ വെടിവെച്ച് വീഴ്‌ത്തിയ ചൈനീസ് ചാര ബലൂണിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയതായി യുഎസ് സൈന്യം. രഹസ്യാന്വേഷണ ശേഖരണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സെൻസറുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്.
ചാര ബലൂണിൽ നിന്നും അത്യാധുനിക സെൻസറും ഇലക്ട്രോണിക്സ് ഭാഗങ്ങളുടെ നിരവധി അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞതായി യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലാവസ്ഥ നിരീക്ഷണത്തിനായി സ്ഥാപിച്ച ബലൂൺ ഗതിമാറി വന്നതാണെന്നായിരുന്നു ചൈനയുടെ അവകാശവാദം.
എന്നാൽ ചൈനയുടെ വാദങ്ങൾ പൊള്ളയാണെന്ന വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക.
ജനുവരി 28 മുതൽ യുഎസിൽ കാണപ്പെട്ട ബലൂണിനെ പ്രസിഡന്റിന്റെ നിർദ്ദേശത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ചൈന രംഗത്തുവന്നു.
ചൈന ഇത്തരത്തിലുള്ള ബലൂണുകൾ ഉപയോഗിച്ച് 40 ഓളം രാജ്യങ്ങളിലെ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിയറ്റ്‌നാം, തായ്വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ പറത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നു.
Comments