നിത്യവും ക്ഷേത്ര ദർശനവും വഴിപാടും ഏറെ അനുഗ്രഹം നൽകുന്ന കാര്യമാണ്. എന്നാൽ അപൂർവ്വങ്ങളായ ക്ഷേത്രങ്ങളിലും പ്രത്യേകതകളുള്ള പ്രതിഷ്ഠകളും ഉള്ള ക്ഷേത്ര ദർശനം നടത്താൻ ലഭിക്കുന്ന അവസരം ഭാഗ്യമാണ്. ചരിത്രങ്ങളോടും ഐതിഹ്യങ്ങളോടും ചേർന്നുകിടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ പുരതനമായ ഏവൂർ കണ്ണമ്പള്ളിൽ ദേവീ ക്ഷേത്രം. കേരളത്തിൽ മറ്റൊരിടത്തും കണ്ടെത്തുവാൻ കഴിയാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ഇവിടെത്തെ മാത്രം പ്രത്യേകതയാണ്.
ഏകദേശം 900 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്. ഭഗവതി ഭുവനേശ്വരിയാണെങ്കിലും അമ്മ രണ്ട് ഭാവത്തിൽ ആണ് എന്നാണ് സങ്കൽപ്പം. പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരി ഭാവത്തിലാണ് ദേവിയെ ദർശിക്കാൻ കഴിയുക. ഒരു ശ്രീകോവിലിൽ അഞ്ച് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക്-പടിഞ്ഞാറ് കോണിൽ ഗണപതി, വിഷ്ണു, ശാസ്തവ്, ദുർഗ എന്നീ ദേവതകളെ ശിലാ വിഗ്രഹങ്ങളായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദേവിയുടെ പിൻ ഭാഗത്ത് പടിഞ്ഞാറുമായി ശിവന്റെയും, ദേവിയുടെ ഇടത് ഭാഗത്തായി ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും പ്രതിഷ്ഠ കാണാം.
കേരളത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതയാണ് ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്ന. കാക്കാത്തിയമ്മ എന്നാണ് ഉപപ്രതിഷ്ഠ അറിയപ്പെടുന്നത്. മനസ്സറിഞ്ഞു വിളിച്ചാൽ വിളി കേൾക്കുമെന്നും കഷ്ടതകളിൽ കാക്കാത്തിയമ്മ സഹായിക്കുമെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് മുൻപിൽ നിന്ന് ഏകദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് കാക്കാത്തിയമ്മയുടെ രൂപമുള്ളത്. തലയിലെ വട്ടി ഇടതുകൈക്കൊണ്ട് താങ്ങി വലതുകൈ അൽപം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്.
ആദ്യകാലങ്ങളിൽ ഇവിടെ ശിവക്ഷേത്രം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് കുട്ടനാട്ടിൽ അച്ചൻകോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്‌മണ കുടുംബത്തിന്റെ ആരാധനംമൂർത്തിയായിരുന്നു ഭുവനേശ്വരി ദേവീ. പിന്നീട് വന്ന അനന്തരഗാമികളായ ബ്രാഹ്‌മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്തി. തുടർന്ന് പല അനിഷ്ടങ്ങളും ഉണ്ടാകുകയും കാലക്രമേണ ബ്രാഹ്‌മണകുടുംബം അന്യം നിന്നുപോകുകയും ചെയ്തു. അങ്ങനെയിരിക്കെ വർഷകാലമായപ്പോൾ അച്ചൻകോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊണ്ട് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി.
തുടർന്ന് സമീപത്തുള്ള കാവുംതറ എന്ന ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കണ്ടെത്തുകയും പ്ലാവിൻ തടിയാണെന്ന് തെറ്റിദ്ധരിച്ച്, ഇരിക്കുവാനും മറ്റുമായി ഉപയോഗിച്ച് തുടങ്ങി. കാലക്രമേണ ആ വീട്ടില് പ്രശ്‌നങ്ങൾ ഉണ്ടായിത്തുടങ്ങി. പ്രശ്‌നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്. ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു. അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി. തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കണ്ടത് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി, പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ചു. അതാണ് ഇന്നത്തെ ക്ഷേത്രത്തിൽ കാണുന്നത്.
നടയ്‌ക്കുള്ളിൽ കയറി വഴിപാട് കഴിക്കാവുന്ന ഉപദേവതാ ഉള്ള ക്ഷേത്രമാണിത്. കേരളത്തിൽ ഈ ഒരു ക്ഷേത്രത്തിൽ മാത്രമേ ഇത്തരത്തിൽ ഒരു സൗകര്യമുള്ളൂ. ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിലെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് നടക്കുന്നത്. കളമെഴുത്ത്, പാട്ടിൻകൊട്ട്, എതിരേൽപ്പ് ,കാപ്പൊലിച്ചു താലപ്പൊലി, ഗുരുതി എന്നിവയാണ് ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ.















