കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിച്ച് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വീണ്ടും ചിലർ സിപിഎമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആ സംഭവവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ല. അത് വീണ്ടും ആവർത്തിക്കേണ്ട കാര്യമില്ല. കേസിൽ നിന്നും മാപ്പു സാക്ഷിയായി രക്ഷപ്പെടാൻ വേണ്ടിയാണ് കൊലക്കേസിലെ പ്രതി ചില ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. കാളപ്പെറ്റന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന കൂട്ടരും, ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കാണണമെന്ന് ആഗ്രഹിക്കുന്നവരുമാണ് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്’.
‘ആകാശ് തില്ലങ്കേരി പാർട്ടിയിൽ നിന്നും പുറത്തു പോയ വ്യക്തിയാണ്. അയാൾ സോഷ്യൽമീഡിയയിലൂടെ നടത്തുന്ന അഭിപ്രായങ്ങൾ സമൂഹത്തിന് തന്നെ അപമാനമാണ്. മനുഷ്യരായി പിറന്ന ആരും അയാളുടെ പോസ്റ്റുകൾ വായിക്കരുത്. താൻ ക്വട്ടേഷൻ നടത്തുന്നതിനെയും കൊല നടത്തുന്നതിനെയും ന്യായീകരിക്കുകയാണ് ആകാശ് തില്ലങ്കേരി. തെറി രാജാവാകാൻ നോക്കുന്ന ക്വട്ടേഷൻ രാജാവാണ് ആകാശ്. ഇയാൾക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും’.
‘പച്ച കള്ളങ്ങൾക്കൊന്നും പാർട്ടി മറുപടി പറയുന്നില്ല. പാർട്ടി ഒന്നും തന്നെ ക്വട്ടേഷൻ കമ്പനികളെ ഏൽപ്പിക്കാറില്ല. കമ്യൂണിസ്റ്റുകാർ ക്വട്ടേഷനായി മാറുമെന്ന് ആരും കരുതേണ്ട. മാർക്സിസം തൊഴിലാളി വർഗത്തിന്റെ പ്രത്യയ ശാസ്ത്രമാണ്. അവിടെ ക്വട്ടേഷൻകാർക്ക് സ്ഥാനമില്ല. ഇന്റർനാഷണൽ അന്വേഷണ ഏജൻസി ഉണ്ടെങ്കിൽ കേസ് വേണമെങ്കിൽ വീണും അന്വേഷിക്കട്ടെ. സിപിഎമ്മിന് മടിയിൽ കനമില്ല, അതുകൊണ്ട് ഒന്നിലും പേടിക്കേണ്ട ആവശ്യവുമില്ല. പക്ഷെ ഇനി ഒരു അന്വേഷണ ഏജൻസി അന്വേഷിക്കേണ്ട കേസല്ല ഷുഹൈബ് വധം’ എന്നും ജയരാജൻ പറഞ്ഞു.
Comments