ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിക്കും. ഡൽഹി & ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡിഡിസിഎ) ചേതേശ്വർ പൂജാരയെ ആദരിക്കും . തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കോട്‌ലയിൽ കളിക്കാനൊരുങ്ങുകയാണ് പൂജാര.
ആദ്യ ദിനം ആരംഭിക്കുന്നതിന് മുമ്പ് പൂജാരയെ മെമന്റോ നൽകി ആദരിക്കുമെന്ന് ഡിഡിസിഎ ജോയിന്റ് സെക്രട്ടറി രാജൻ മഞ്ചന്ദ അറിയിച്ചു. രണ്ടാം ടെസ്റ്റിന് കളത്തിലിറങ്ങുമ്പോൾ ടെസ്റ്റിൽ 100 മത്സരങ്ങളുടെ നാഴികക്കല്ല് തികയ്‌ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമായി പൂജാര മാറും. 2010-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ 72 റൺസ് നേടിയാണ് പൂജാര തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ മധ്യനിരയിൽ ഇന്ത്യയുടെ പ്രധാന താരമായി മാറുകയായിരുന്നു. രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിന് ശേഷം മൂന്നാം നമ്പർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
മൂന്ന് ഇരട്ട സെഞ്ച്വറികളും 19 സെഞ്ചുറികളും 34 അർധസെഞ്ചുറികളും സഹിതം 7021 റൺസ് പൂജാര നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഏഴാം സ്ഥാനത്താണ്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിരാട് കോലി, വീരേന്ദർ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് പിന്നിലുമാണ് താരം.
Comments