ന്യൂഡൽഹി: ഇന്ത്യയിലേക്ക് രണ്ടാം ഘട്ടം ചീറ്റകളെ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് എസ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെബ്രുവരി 18ന് ചീറ്റപ്പുലികൾ ഇന്ത്യയിൽ എത്തും. ഇത്തവണയും മധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിലേക്ക് തന്നെ ആയിരിക്കും ചീറ്റകൾ എത്തുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തുന്ന 12 ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ നിർമ്മിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.
മാസങ്ങളുടെ കാലതാമസത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകൾ എത്തുന്നത്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയാണ് കൊണ്ടുവന്നത്. രണ്ടാം ഘട്ടത്തിൽ വരുന്ന 12 ചീറ്റകളിൽ ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് ഉള്ളത്. വെള്ളിയാഴ്ച വൈകുന്നേരം ദക്ഷിണാഫ്രിക്കയിലെ ടാംബോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനത്തിൽ ചീറ്റകൾ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
ദക്ഷിണാഫ്രിക്കയിൽനിന്ന് ചീറ്റകളെ കുനോയിൽ വീണ്ടും എത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജനുവരിയിൽ ഒപ്പുവച്ചിരുന്നു.ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോർ വിമാന താവളത്തിൽ ചീറ്റകൾ എത്തും. 30 മിനിറ്റുകൾക്ക് ശേഷം ഹെലികോപ്റ്ററുകളിൽ ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ട് വരും.
Comments