തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ അവരുടെ ജീർണത അനിവാര്യമായ തകർച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നിട്ടുണ്ടെന്ന കണ്ണൂരിലെ സിപിഎമ്മിന്റെ കൊട്ടേഷൻ നേതാവിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചരട് വലിച്ച നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഉൾപാർട്ടി പ്രശ്നങ്ങൾ, തെളിയാത്ത പല സ്വർണ്ണക്കടത്ത് കേസുകളിലേക്കും വിരൽചൂണ്ടുന്നതാണ്. കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളാണ് മലബാറിലെ സ്വർണ്ണക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കുന്നതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നതായി സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. ആലപ്പുഴയിലെ ലഹരിമാഫിയയുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം പകൽ പോലെ വ്യക്തമായിരിക്കുകയാണ്. സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് തെരുവ് യുദ്ധത്തിന് കാരണമായിരിക്കുകയാണ്. ലഹരിമാഫിയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സിപിഎം നേതാക്കളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments