ന്യൂഡൽഹി : ഡൽഹിയിൽ പാർക്കിംഗ് തർക്കത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ അച്ഛനെയും മകനെയും വെടിവച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ യമുന വിഹാർ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. ഒളിവിലുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര അഗർവാളിനെയും മകൻ ശുഭം അഗർവാളിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, നാട്ടുകാരുടെ മർദനമേറ്റ പ്രതികളിലൊരാൾ ഇപ്പോൾ അബോധാവസ്ഥയിലാണെന്നും ചോദ്യം ചെയ്യുന്നതിനായി ബോധം തെളിയുന്നത് വരെ കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി അച്ഛനും സഹോദരനും വീട്ടിലേക്ക് വരുമ്പോൾ സമീപത്തെ റോഡിൽ മറ്റൊരു കാർ തടയുകയായിരുന്നു. തുടർന്ന് വാഹനം നീക്കം ചെയ്യാൻ കാർ ഉടമയോട് ആവശ്യപ്പെട്ടപ്പോൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വെടിയേറ്റ വീരേന്ദ്ര അഗർവാളിന്റെ രണ്ടാമത്തെ മകൻ സൗരഭ് അഗർവാൾ പറഞ്ഞു.
തർക്കത്തിനിടയിൽ കാറിന്റെ ഉടമസ്ഥന്റെ കൂടെയുള്ള സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. തന്റെ പിതാവ് ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നും സൗരഭ് കൂട്ടിചേർത്തു. സംഭവത്തെ തുടർന്ന് അക്രമത്തിനിരയായവരുടെ വീടിന് പുറത്ത് പോലീസിനെ വിന്യസിച്ചതായി ഉന്നത പോലീസുദ്യോഗസ്ഥൻ അറിയിച്ചു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രതികളും പരിക്കേറ്റ വീരേന്ദ്ര അഗർവാളും മകൻ ശുഭം അഗർവാളും തമ്മിൽ പാർക്കിങ്ങിനെ ചൊല്ലി വഴക്കുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് വാക്ക് തർക്കം പരിഹരിച്ചതോടെ ഇരുകൂട്ടരും പിരിഞ്ഞ് പോയെന്നും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
എന്നാൽ കാർ ഉടമ ആരിഫ് മറ്റ് രണ്ട് സുഹൃത്തുക്കളുമായി പരിക്കേറ്റ വീരേന്ദ്രയുടെ വീട്ടിലേക്ക് പോകുകയും തർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി വീരേന്ദ്രയ്‌ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാർ ഒത്തുകൂടി അക്രമികളെ മർദിച്ചു. ഇതിനിടെ അവരിൽ ഒരാൾക്ക് ബോധം നഷ്ടപ്പെട്ടെന്നും പോലീസ് പറഞ്ഞു. നിലവിൽ ആരിഫും മറ്റ് കൂട്ടാളികളും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Comments