ശ്രീനഗർ: ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്‌ക്ക് കീഴിൽ യൂത്ത്-20, സിവിൽ-20 യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗർ. ഇതാദ്യമായാണ് ജമ്മു കശ്മീർ ജി-20 പോലുള്ള ഒരു അന്താരാഷ്‌ട്ര പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര ഉച്ചകോടിയ്‌ക്കായി ജമ്മു കശ്മീരിൽ തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. കാശ്മീർ സർവകലാശാലയിലാണ് യൂത്ത്-20, സിവിൽ-20 യോഗങ്ങൾ നടക്കുക.
നേരത്തെ’ലിംഗ സമത്വവും വൈകല്യവും’ എന്ന വിഷയത്തിൽ കാശ്മീർ സർവകലാശാലയിൽ സി-20 വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നിരുന്നു.
കശ്മിർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ നിലോഫർ ഖാനാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. ഗ്രൂപ്പിന്റെ മൂന്ന് സെഷനുകളിൽ ലിംഗസമത്വത്തെക്കുറിച്ചും ഭിന്ന ശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നയങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.
‘സി-20 പരിപാടികൾക്ക് ശേഷം കാശ്മീർ സർവകലാശാലയിൽ വൈ-20 പ്രോഗ്രാമുകൾ നടക്കും. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയിൽ രാജ്യത്തിന് ഉണ്ടായ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടികൾ നടക്കുന്നത്.
ജൂണിൽ വാരാണസിയിൽ നടക്കാനിരിക്കുന്ന യൂത്ത്-20 പ്രധാന ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രീ-സമ്മിറ്റ് പരിപാടികളാണ് കശ്മീർ സർവകലാശാലയിൽ സംഘടിപ്പിക്കുന്നത്. വിവിധ സെമിനാറുകൾ നടത്താൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജി 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കശ്മീരിൽ നടക്കുന്ന വൈ 20 പരിപാടിയിൽ പങ്കെടുക്കും.
സമാധാനത്തിനായുളള അനുരഞ്ജനവും, ആരോഗ്യം, ക്ഷേമം, കായികം, ജനാധിപത്യത്തിലും ഭരണത്തിലും യുവാക്കളുടെ പങ്കാളിത്തം എന്നിങ്ങനെ വിഷയങ്ങൾ യൂത്ത്-20 ഉച്ചകോടിയിൽ ചർച്ച ചെയ്യും.
Comments