ഡൽഹി: തീവ്രവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് രണ്ട് സംഘടനകൾക്ക് ഇന്ത്യയിൽ നിരോധനം. കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്), ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് സംഘടനകൾക്ക് രാജ്യത്ത് നിരോധനവും ഏർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, തെഹ്‌രീക്-ഉൽ-മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ കേഡർമാരെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ് ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്). നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത്, കശ്മീരിലെ ഭീകരാക്രമണങ്ങൾ, സുരക്ഷാ സേനയ്‌ക്ക്നേരെയുള്ള അക്രമങ്ങൾ എന്നിവയിലെല്ലാം ജെകെജിഎഫിന് പങ്കുണ്ട്. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ സംഘടനകളിൽ അംഗമാകാൻ ജെകെജിഎഫ് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ ഒരു ശാഖയായി 2011-ൽ നിലവിൽ വന്ന സംഘടനയാണ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്). വിദേശത്ത് നിന്നും അത്യാധുനിക ആയുധങ്ങളും സാമ്പത്തിക പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുകയും ‘ഖാലിസ്ഥാൻ’ എന്ന ലക്ഷ്യത്തോടെ പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. അതിന്റെ നിലവിലെ ഓപ്പറേഷൻ മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ ഇതിനകം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
2021-ൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന ആക്രമണമടക്കം ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡ. പാക് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ള പഞ്ചാബ് സ്വദേശിയായ റിൻഡ കറാച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments