ന്യൂഡൽഹി: നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരൻസോഡുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ.അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കുന്ന ഇന്ത്യയുടെ പ്രാദേശിക ഉള്ളടക്കത്തെ കുറിച്ചും ഇരുവരും ചർച്ച നടത്തി. രാജ്യത്തിന്റെ സാമ്പത്തിക വികസനവും ചർച്ചാ വിഷയമായിരുന്നു.
ഭാരതീയരുടെ പ്രയത്നം മൂലം മെച്ചപ്പെട്ട ഉള്ളടക്കം അടങ്ങുന്ന സൃഷ്ടികളും പോസ്റ്റ് പ്രൊഡക്ഷൻ ഹബ്ബും ഉൾക്കൊള്ളുന്ന വിധത്തിൽ ഇന്ത്യ ഉയർന്ന് കഴിഞ്ഞുവെന്ന് അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൃഷ്ടികൾക്ക് ആഗോളതലത്തിലും സ്വീകാര്യത ലഭിക്കുകയാണ്. ഭാരതീയരുടെയും ഭാരതത്തിന്റെയും കഥ പറയുന്ന സൃഷ്ടികൾക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
25 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം കഴിഞ്ഞ വർഷം നെറ്റ്ഫ്‌ളിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ മഹത് വ്യക്തികളുടെ പ്രചോദനാത്മകമായ ജീവിതവും സ്വാതന്ത്ര്യ സമരവും പ്രതിപാദിക്കുന്ന ചിത്രങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.
ആസാദി കാ അമൃത് കഹാനിയാൻ എന്ന സംയുക്ത സംരംഭത്തിലൂടെ രണ്ട് ഭാഗമായാണ് വീഡിയോകൾ തയ്യാറാക്കിയത്. ആദ്യ ഭാഗത്തിൽ സ്ത്രീകൾക്ക് പ്രചോദനമാകുന്നവരുടെയും രണ്ടാം ഭാഗത്തിൽ 1857-ലെ സ്വാതന്ത്ര്യ സമര സേനാനികളെയും കൂറിച്ചുള്ളതായിരുന്നു.
Comments