ജനീവ: അൽ ഖ്വയ്ദ ഭീകരസംഘടനയുടെ പുതിയ തലവൻ സെയ്ഫ് അൽ അദെൽ ഇറാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും. യുഎസിന്റെ വിലയിരുത്തൽ യുഎന്നിന്റെ വിലയിരുത്തലുമായി യോജിക്കുന്നുവെന്നും അൽ ഖ്വയ്ദയുടെ പുതിയ തലവൻ സെയ്ഫ് അൽ അദെൽ ഇറാൻ ആസ്ഥാനമാക്കി ഭീകര പ്രവർത്തനം നടത്തുന്നുവെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ലോകരാജ്യങ്ങൾക്കെതിരെ ഇറാൻ ഉയർത്തുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്നും പ്രൈസ് കൂട്ടിച്ചേർത്തു.
അയ്മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം അൽ ഖ്വയ്ദയുടെ നേതൃസ്ഥാനം
സെയ്ഫ് അൽ അദെൽ ഏറ്റെടുത്തതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെയ്ഫ് അൽ അദെലാണ് നിലവിലെ തലവൻ എന്ന യുഎൻ സ്ഥിരീകരിച്ചിക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളി പട്ടികയിൽ ഉൾപ്പെട്ട കൊടും തീവ്രവാദിയായ അദെലിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് യുഎൻ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
1998-ൽ ടാൻസാനിയയിലും കെനിയയിലും 2001-ൽ ന്യൂയോർക്കിലും യുഎസ് എംബസികൾക്ക് നേരെയും അൽ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളിൽ ഈ ഭീകരന് പങ്കുണ്ടായിരുന്നു. അന്ന് 224 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും 5000 ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താനിൽ വെച്ച് അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ ഡാനിയലിനെ കൊലപ്പെടുത്തിയതും ഇയാളാണ്. വളരെ കുറച്ച വിവരങ്ങളും ചിത്രങ്ങളും മാത്രമേ അദെലിന് കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് ഇതുവരെ ലഭ്യമായിട്ടുള്ളൂ.
അമേരിക്കയുടെ മിസൈൽ ആക്രമണത്തിൽ അയ്മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ആരാണ് ഭീകര സംഘടനയെ നയിക്കുന്നതന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ എജൻസികൾക്ക് വ്യക്തതയില്ലായിരുന്നു. ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അൽ ഖ്വയ്ദ നയിച്ചത് സവാഹിരിയായിരുന്നു. അൽ-സവാഹിരി ഒസാമ ബിൻ ലാദന്റെ അടുത്ത വിശ്വസ്തനായിരുന്നു.
അതേസമയം യുഎന്നിന്റെയും ആരോപണങ്ങൾ ഇറാൻ ശക്തമായി നിഷേധിച്ചു. ഇറാൻ ഫോബിയയുടെ പരാജയപ്പെട്ട കളികൾ അവസാനിപ്പിക്കാൻ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരോട് ഉപദേശിക്കുന്നുവെന്നും സെയ്ഫ് അൽ അദെലിനെ ഇറാനുമായി ചേർത്തുവായിക്കുന്നത് പരിഹാസം നിറഞ്ഞതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പറഞ്ഞു.
Comments