കൊച്ചി: മുഖ്യമന്ത്രി സുരക്ഷയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസ് നടപടിക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. മന്ത്രിമാർ ജനങ്ങളെ ബഹുമാനിക്കണം. ജനങ്ങളുടെ നികുതി പണം വാങ്ങിയാണ് മന്ത്രിമാർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതും. മുഖ്യമന്ത്രി വരുന്നതിന്റെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാൻ പോലും അനുവദിക്കാത്തത് ക്രൂരമാണ്. താൻ ആയിരുന്നേൽ കല്ല് എടുത്ത് എറിയുമായിരുന്നു എന്നും ജോയി മാത്യു തുറന്നടിച്ചു. ക്രിസ്റ്റി സിനിമയുമായി ബന്ധപ്പെട്ട് ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. നമ്മുടെ നികുതി പണം വാങ്ങിയാണ് അവർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതും. മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല. അത് ഒരു ക്രൂരമായ ഏർപ്പാടാണ്. ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണ്. ഞാൻ ആയിരുന്നെങ്കിൽ ഒരു കല്ലെടുത്തെങ്കിലും എറിയുമായിരുന്നു. വരുന്നത് പിന്നെ കാണാം, അത്രേയുളളൂ’.
‘വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക. ഒന്നാമത് കമ്യൂണിസ്റ്റ് മന്ത്രിയാണെന്നാണ് പറയുന്നത്. എനിക്കത് കേൾക്കുമ്പോൾ ചിരി വരുന്നു. കമ്യൂണിസം ഇല്ലാത്ത സാധനം ഉണ്ടെന്ന് പറയുന്ന ആൾക്കാരാണല്ലോ അവര്. ഇന്നത്തെ സാഹചര്യത്തിൽ പ്രതിപക്ഷം എന്നത് ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയല്ല. ഓരോ മനുഷ്യനും പ്രതിപക്ഷമാണ്. ശരികേടുകൾ ചോദ്യം ചെയ്യാൻ പറ്റുന്നതും അതുകൊണ്ടാണ്. സാധാരണ മനുഷ്യർ പോലും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പ്രതിപക്ഷമാണ്’ എന്നും ജോയി ജോയ് പറഞ്ഞു.
Comments