ചെന്നൈ: ഡിഎംകെ നേതാവ് വീട് തട്ടിയെടുക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് വൃദ്ധൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. ഡിഎംകെ ഭരണത്തിൽ തമിഴ്നാട് ജംഗിൾരാജായി മാറിയിരിക്കുകയാണെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചെന്നൈ കളക്ടറേറ്റിന് മുന്നിൽ എത്തിയ വൃദ്ധൻ കന്നാസിൽ കരുതിയിരുന്ന മണ്ണെണ്ണ സ്വന്തം തലയിലേക്ക് ഒഴിച്ചശേഷം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സമീപം ഉണ്ടായിരുന്ന പോലീസ് ശ്രമം തടയുകയും വയോധികനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തുടർന്നാണ് വിശദവിവരങ്ങൾ പുറത്തുവന്നത്. ചെന്നൈയിലെ പ്രമുഖ ഡിഎംകെ നേതാവും കോടംബക്കം 144-ാം വാർഡ് കൗൺസിലറുമായ ഇ. സ്റ്റാലിൻ തന്റെ വീട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും തയ്യാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തിയതായും വയോധികൻ വെളിപ്പെടുത്തി. പോലീസിൽ അടക്കം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. കളക്ടറേറ്റിൽ പരാതി നൽകാൻ എത്തിയെങ്കിലും അവിടെയും അവഗണനയാണ് ലഭിച്ചതെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും വയോധികൻ വ്യക്തമാക്കി.
സംഭവത്തിൽ മുതിർന്ന ബിജെപി നേതാവ് ഖുശ്ബു സുന്ദർ അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Comments