ഇടുക്കി: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എംഎം മണി. ഇടുക്കി ജില്ലാ കളക്ടറെ വനിത രത്‌നമെന്ന് അഭിസംബോധന ചെയ്തായിരുന്നു സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി പരിഹസിച്ചത്. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, ഇടുക്കി സബ് കളക്ടർ ഉത്തരേന്ത്യാക്കാരൻ ആണെന്നും പറഞ്ഞു.
ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങൾക്കെതിരെ ദേവികുളം ആർഡിഓ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു എംഎം മണിയുടെ പരിഹാസം നിറഞ്ഞ വാക്കുകൾ. ഐഐഎസ് അസോസിയേഷനെയും എം എം മണി പരിഹസിച്ചു. ‘ഐഎഎസ് പുങ്കുവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ അവർ പരാതി നൽകിയെന്നും ‘അപ്പോ താൻ കുറച്ചുകൂടി പറഞ്ഞുവെന്നും ഒന്നും നടക്കില്ലെന്ന്’ മുന്നറിയിപ്പും നൽകി.
മുൻപ് ദേവികുളം സബ് കളക്ടറെ എംഎം മണി അധിക്ഷേപിച്ചത് ചർച്ചയായിരുന്നു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ അനുകൂല നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും അത് അട്ടിമറിക്കാൻ ശ്രമിക്കുമെന്നും എം എം മണി ആരോപിച്ചു.
അടുത്തിടെ ഇടുക്കിയിലെ കാട്ടാന ആക്രമണ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി എംഎം മണി രംഗത്തുവന്നിരുന്നു. കാട്ടാന ആക്രമണത്തെ ചെറുക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും എംഎം മണി പറഞ്ഞു. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും, ഇനി ആനയെ പിടിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ എൽപ്പിക്കാമെന്നും മണി പരിഹസിച്ചു.
Comments