ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് ഉത്തരാഖണ്ഡിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാനസൗകര്യ വികസനം.
മലയോര പ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡിജിറ്റൽ സംവിധാനവും, ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തും. കൂടുതൽ സൗകര്യങ്ങൾ നടപ്പാക്കുന്നതുമൂലം പ്രദേശവാസികളുടെ കുടിയേറ്റം കുറയുമെന്നും പ്രധാമന്ത്രി പറഞ്ഞു. ‘ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം എളുപ്പമാക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിജെപി സർക്കാർ സജീവമായി പ്രവർത്തിക്കുകയാണ്’. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ’റോസ്ഗർ മേള’യുടെ വെർച്വൽ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മേഖലയിൽ വികസനം വരുന്നതോടുകൂടി കെട്ടിട നിർമ്മാണം, എഞ്ചിനീയറിംഗ്, ചെറുകിട വ്യാപാരങ്ങൾ എന്നീ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടക്കുകയാണ്. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് യുവാക്കളുടെ സാമ്പത്തിക ഭദ്രതയ്‌ക്ക് ഊന്നൽ നൽകുകയാണ് സർക്കാരിന്റ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘റോസ്ഗർ മേള’യുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു. മേള വഴി 75,000 പേർക്ക് ജോലി ലഭ്യമാക്കിയിരുന്നു. ഇത് 10 ലക്ഷം സർക്കാർ ജോലികൾ നൽകാനുള്ള സർക്കാർ പദ്ധതിയുടെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സമാനമായ തൊഴിൽ മേളകളെ അഭിസംബോധന ചെയ്തിട്ടുണ്ട്.
Comments