ജയ്പൂർ; ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസ്സ് തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ ധോൽപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിവച്ചു. ട്രെയിനിൽ ബോംബ് ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണ സംഘം അറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ മൂന്ന് മണിക്കോറോളം യാത്ര നിർത്തിയിട്ടെന്നും പോലീസ് പറഞ്ഞു.
റെയിൽ മദാദ് പോർട്ടലിലൂടെയാണ് ഒരു യാത്രക്കാരൻ ബോംബിനെക്കുറിച്ച് അറിയിച്ചതെന്നും നോർത്ത് സെൻട്രൽ റെയിൽവേ പിആർഒ അറിയിച്ചു. ട്രെയിനിന്റെ ജി 2 കോച്ചിൽ ബോംബുണ്ടെന്നാണ് യാത്രക്കാരൻ അറിയിച്ചത്. മറ്റ് രണ്ട് പേരാണ് തന്നോട് ബോബിനെ കുറിച്ച് പറഞ്ഞതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
വിവരമറിഞ്ഞയുടൻ പോലീസും ജിആർപി പോലീസും ആർപിഎഫ് സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ബോംബ് സ്ക്വാഡിനെയും അന്വേഷണത്തിനായി നിയോഗിച്ചു. ജി2 കോച്ചിന് പുറമെ മറ്റ് കോച്ചുകളായ ജി3, ജി4 എന്നിവയും ഒഴിപ്പിച്ചു. മൂന്ന് കോച്ചുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തു.ഏകദേശം 3 മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം, ട്രെയിനിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് ട്രെയിനിന് യാത്ര തുടരാൻ അനുമതി ലഭിച്ചത്. കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെയും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
Comments