ഡെറാഡൂൺ: ചാർ ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ ചാർ ധാം യാത്ര സുഗമമാക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കഴിഞ്ഞ വർഷത്തെ ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഭക്തർക്ക് യാത്ര സുഗമമാക്കാൻ വേണ്ടി സർക്കാർ പുതിയ സംവിധാനങ്ങൾ നടപ്പിലാക്കും. കഴിഞ്ഞ വർഷം തീർത്ഥാടകരുടെ എണ്ണം 22 ലക്ഷം കടന്നിരുന്നു.
പ്രധാനമായും ജോഷിമഠ് ദുരന്തത്തെക്കുറിച്ച് അവലോകന യോഗത്തിൽ ചർച്ച നടത്തി. വിശുദ്ധ ബദരീനാഥ് ക്ഷേത്രത്തിലെത്താനുള്ള അവസാന സ്റ്റോപ്പാണ് ജോഷിമഠ്. ജോഷിമഠ് ദുരന്തത്തെത്തുടർന്ന് ചാർ ധാം റോഡിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. റോഡിന്റെ നിർമ്മാണം പുനരാരംഭിച്ച് ഗതാഗതയോഗ്യമാക്കുമെന്നുള്ള അവലോകന യോഗത്തിൽ തീരുമാനമായി. ജോഷിമഠ് ദുരന്തം ചാർധാം യാത്രയെ ബാധിക്കില്ലെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ‘ചാർ ധാം യാത്ര’ ഏപ്രിലിൽ ആരംഭിക്കും. ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർത്ഥാടനയാത്രയാണ് ചാർ ധാം യാത്ര. നീണ്ട കാലത്തെ വ്രതം അനുഷ്ഠിച്ചാണ് ആളുകൾ ചാർ ധാം യാത്രയ്‌ക്കായി പുറപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാർ ധാം യാത്ര നടക്കുന്നത്. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ സ്ഥലങ്ങളിലേക്കാണ് തീർത്ഥാടനം നടക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെക്കെത്തുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് സ്ഥിതി ചെയ്യുന്നത് രുദ്രപ്രയാഗ് ജില്ലയിലാണ്. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമായ ഗൗമുഖിന് സമീപമാണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. ചാർ ധാം തീർത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും യമുനോത്രി ആയിരിക്കും. തീർത്ഥാടനത്തിനായി ഈ വർഷം ഗംഗോത്രിയും യമുനോത്രിയും ഏപ്രിൽ 22 നും തുറക്കും. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 26 നും, ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 27 നും തുറക്കും.















