ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തിലും തയ്യാറാക്കിയ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി വിഷയത്തിൽ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഇന്ത്യൻ രാഷ്‌ട്രീയമായി പറയപ്പെടുന്ന സംഭവങ്ങൾ ഭാരതത്തിന്റെ അതിർത്തികളിൽ പോലും സ്പർശിക്കാത്ത കാര്യങ്ങളായിരിക്കും. ഇന്ത്യൻ രാഷ്‌ട്രീയമെന്ന പേരിൽ ഇന്ത്യയ്‌ക്ക് പുറത്തുനിന്നാണ് പലതും ഉത്ഭവിക്കുന്നതെന്നും ചില അന്തർദേശീയ മാദ്ധ്യമങ്ങളുടെ കപട നിഷ്പക്ഷതയ്‌ക്കെതിരെ ജയശങ്കർ ആഞ്ഞടിച്ചു.
എവിടെയെങ്കിലും അച്ചടിച്ചുവച്ച പത്രവാർത്തയെക്കുറിച്ചോ ആരെങ്കിലും പറഞ്ഞ പ്രസംഗത്തെക്കുറിച്ചോ ഏതെങ്കിലും യൂറോപ്യൻ നഗരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഡോക്യുമെന്ററിയെക്കുറിച്ചോ ചുമ്മാ വാദങ്ങൾ ഉയർത്തുകയല്ല ചെയ്യുന്നത്. ഇവിടെ രാഷ്‌ട്രീയത്തെയാണ് ചോദ്യം ചെയ്യുന്നത്. മാദ്ധ്യമങ്ങൾ വ്യക്തമായി പ്രകടമാക്കുന്ന രാഷ്‌ട്രീയമാണ് ഇവിടുത്തെ ചർച്ചാവിഷയം. രാഷ്‌ട്രീയം പറയാനുള്ള മറ്റൊരു മാർഗം മാത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ പ്രധാനമന്ത്രി മോദിക്കെതിരായി തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തുവിടുന്നത് വെറും യാദൃശ്ചികമല്ലെന്നും അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എസ്. ജയശങ്കർ പ്രതികരിച്ചു.
ഇന്ത്യാവിരുദ്ധ അജണ്ടയുടെ ഭാഗമായി ഉയർന്നുവരുന്നതാണ് ഇത്തരം ഡോക്യുമെന്ററികളെന്ന് ആരോപിച്ച ജയശങ്കർ 1984ൽ ഡൽഹിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. 1984ൽ ഡൽഹിയിൽ അനേകം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ഡോക്യുമെന്ററിയും തയ്യാറാക്കപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിനെതിരെ വിദേശ മാദ്ധ്യമങ്ങൾ കെട്ടിച്ചമച്ച് വിടുന്ന അജണ്ടകൾ ഏറ്റെടുത്തും മാദ്ധ്യമങ്ങളുടെ രാഷ്‌ട്രീയ താത്പര്യത്തിൽ വഴങ്ങിക്കൊടുത്തും ബുദ്ധിമോശം കാണിക്കരുതെന്നും ജയശങ്കർ ഉപദേശിച്ചു.
Comments