കോഴിക്കോട്: കോഴിക്കോട് യുവമോർച്ച പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തത്. കോഴിക്കോട് ജില്ല കളക്ടർ, ഡിജിപി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തു.
കോഴിക്കോട് ഗവണ്മെന്റ് പിഡബ്ലിയുഡി റസ്റ്റ് ഹൗസിന് സമീപത്തുവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരായ വൈഷ്ണവ്, സബിൻ എന്നിവരെയാണ് നടക്കാവ് സി.ഐ ജിജീഷ് അടക്കമുള്ള പോലീസുദ്യോഗസ്ഥർ നിഷ്ഠൂരമായി മർദ്ദിച്ചത്. ഇരുവരെയും നടുറോഡിൽ തല്ലി വീഴ്‌ത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ മുഖത്തും കഴുത്തിലും തലയിലും മുഷ്ടി ചുരുട്ടി ശക്തമായി ഇടിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നടക്കാവ് പോലീസിന്റെ വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. പോലീസുകാർ മർദ്ദിക്കുമ്പോഴും പ്രവർത്തകർ ഉച്ചത്തിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുകയും കൂട്ടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാരത് മാതാ കീ ജയ് കേൾക്കുമ്പോൾ കൂടുതൽ പ്രകോപിതനാകുന്നതും മർദ്ദനം തുടരുന്നതും ഇയാളെ മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
കാക്കിയണിഞ്ഞ ഗുണ്ടായിസം; മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യുവമോർച്ച പ്രവർത്തകനെ മുഷ്ടി ചുരുട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ #keralapolice pic.twitter.com/D1I8GMavTO
— Janam TV (@tvjanam) February 20, 2023
അതേസമയം ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സിഐ യെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നായിരുന്നു ബിജെപി,യുവമോർച്ച നേതാക്കളുടെ പ്രധാന ആവശ്യം.
Comments