ന്യൂഡൽഹി : കൂടെയുണ്ടായിരുന്ന ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്. വടക്കൻ ഇംഗ്ലങ്ങിലെ ലങ്കാഷെയറിലാണ് സംഭവം. ഹൃദയാഘാതം മൂലം ഇൻസ്ട്രക്ടർ മറിഞ്ഞു വീണെങ്കിലും തമാശയാണെന്നാണ് പൈലറ്റ് കരുതിയത്. സംഭവത്തെ തുടർന്ന് യുകെയിലെ സിവിൽ എയർക്രാഫ്റ്റ് അപകടങ്ങളും ആകസ്മിക സംഭവങ്ങളും അന്വേഷിക്കുന്ന എയർ ആക്‌സിഡന്റ്‌സ് ഇൻവസ്റ്റിഗേഷൻ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 57-കാരനായ സീനിയർ ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്.
ബ്ലാക്ക്പൂൾ വിമാനത്താവളത്തിന് ചുറ്റുമുള്ള സിംഗിൾ സർക്ക്യൂട്ടിൽ പൈലറ്റിനൊപ്പം പോവുക എന്ന നിർദേശത്തെ തുടർന്നാണ് ഇയാൾ ഒപ്പം പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. റൺവേയിൽ വിമാനം നിൽക്കുമ്പോൾ ഇരുവരും സംസാരിച്ചിരുന്നതായി പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ടേക്ക്ഓഫിന് ശേഷം ഇയാൾ തല സീറ്റിൽ ഇട്ട് ഉരുട്ടുകയും പിന്നിലേക്ക് കിടക്കുകയും ചെയ്തപ്പോൾ ഉറങ്ങുകയാണെന്ന് കരുതിയെന്ന് പൈലറ്റിന്റെ മൊഴിയിൽ പറയുന്നു.
വിമാനം പറന്നുയർന്നപ്പോൾ ഇൻസ്ട്രക്ടറുടെ തല പൈലറ്റിന്റെ തോളിലേക്ക് വീണെങ്കിലും കബളിപ്പിക്കാനായി ചെയ്യുന്നു എന്നാണ് കരുതിയത്. വിമാനം ലാന്റ് ചെയ്തശേഷംഇദ്ദേഹത്തെ വിളിച്ചപ്പോൾ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തിയിലായി അടിയന്തിര വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഹൃദായാഘാതത്തെ തുടർന്ന് മരിച്ചതായി സ്ഥിതീകരിച്ചത്.
Comments