പി. ലീലയുടെ ശബ്ദത്തിലെ ജ്ഞാനപ്പാന ഗുരുവായൂരപ്പന് മാത്രം അല്ല ഓരോ മലയാളിക്കും ഗൃഹതുരത്വമാണ്. ആ ജ്ഞാനപ്പാനയിലെ ഓരോ വരികളും അര നൂറ്റാണ്ടു പിന്നിട്ടിട്ടും ഇപ്പോഴും പ്രസക്തിയാർജ്ജിക്കുന്നു. ഗഹനമായ ദര്‍ശനങ്ങള്‍ സാധാരണ മലയാളത്തില്‍ എഴുതിയ ഒരു മഹത് കൃതി ആണ് ജ്ഞാനപ്പാന. മനുഷ്യ മനസ്സിനെ പൂര്‍ണ്ണമായി മനസ്സിലാക്കിയ ഏതോ പ്രഗത്ഭ ശാസ്ത്രജ്ഞന്‍ എഴുതിയവയാണ് ആ വരികള്‍ എന്ന് അതിന്റെ ഓരോ വായനയിലും തോന്നുക . എന്നാൽ പരമ ഭക്തനും സ്വാതികനുമായ ഒരു പാവം സാധു തന്റെ കുഞ്ഞു മരണപ്പെട്ട ത്രീവ ദുഃഖത്തിൽ എഴുതിയ കാവ്യമാണ് ജ്ഞാനപ്പാന. ഓമനിച്ചു വളർത്തിയ ഉണ്ണി ഇല്ലാതെയായി എന്ന ദുഃഖമാണ് പൂന്താനം നമ്പൂതിരിയെ മനുഷ്യ ജീവിതത്തിന്‍റെ വിഹ്വലതകളേയും നിഷ്ഫലതയേയും കുറിച്ച് ഇത്രയും ആഴത്തിൽ എഴുതാൻ പ്രേരിപ്പിച്ചത്. ഇന്നും ആ വരികൾ വ്യാപകമായി വായിക്കപ്പെടുകയും ആലപിക്കപ്പെടുകവും ചെയ്യുമ്പോൾ തന്നെ തിരിച്ചറിയാം പൂന്താനം തിരുമേനിയുടെ കവിത്വവും കവിതയുടെ മഹത്വവും.
ഭഗവാനും ഭക്തരും ഒരുപോലെ ആദരിക്കപ്പെടുന്ന ഗുരുവായൂരിൽ ഇന്ന് പൂന്താനം നമ്പൂതിരിയുടെ ഓർമ്മക്കായി പൂന്താനം ദിനം ആഘോഷിക്കും.
“കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും” എന്ന ജ്ഞാനപ്പാനയിലെ വരികള്‍ പ്രകാരം അതാണ് അദ്ദേഹത്തിന്റെ ജന്മനാൾ എന്ന് കണക്കാക്കുന്നു.അതുകൊണ്ട് എല്ലാ വർഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.
മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിലെ നെന്മേനി അംശം കീഴാറ്റൂർ ദേശത്തിൽ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് ചരിത്രം. ഇന്നത്തെ പെരിന്തല്‍മണ്ണയ്‌ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ് പൂന്താനം ഇല്ലം. അദ്ദേഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥര്‍ത്ഥപേര് വ്യക്തമല്ല. ദീര്‍ഘനാള്‍ നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില്‍ ഓമനയായ ഒരു ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവത് ചിന്തകൾക്ക് വേണ്ടി മാറ്റി വച്ച്. ഇപ്പോഴവിടെ ഇല്ലപ്പറമ്പും തൊട്ടടുത്തുള്ള സ്ഥലങ്ങളും ഏറ്റെടുത്ത് സ്‌മാരകം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
“ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായി”…
ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ മക്കളായി മറ്റുണ്ണികള്‍ വേണ്ടെന്നു വെക്കുമ്പോള്‍ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയില്‍.
മേല്പത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ സംസ്‌കൃതം പഠിച്ചിട്ട് എഴുതാന്‍ പറഞ്ഞ് മേല്പത്തൂര്‍ അപമാനിച്ചു. തുടര്‍ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില്‍ ഒരു ബാലന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്‍ ചെയ്തു. നാരായണീയത്തേക്കാൾ ഞാനപ്പാനയാണ് ജനകീയവും പ്രചാരവും നേടിയത് എന്നതും ചരിത്രസത്യം.മലയാള ഭാഷയിൽ ഉണ്ടായിട്ടുള്ള രണ്ടു മാമറകളിൽ (വേദം) ഒന്നാണ് ജ്ഞാനപ്പാന എന്ന് പറയപ്പെടുന്നു .മറ്റേത് ഹരിനാമകീർത്തനം .
പൂന്താനം ഉടലോടെ സ്വര്‍ഗ്ഗത്തേക്കു പോയി എന്നാണ് ഐതിഹ്യം. സ്വര്‍ഗ്ഗത്തേക്ക് പോകുന്ന ദിവസം പൂന്താനത്തിന് അറിയാമായിരുന്നുവെന്നും അദ്ദേഹം സദ്യയൊരുക്കി കാത്തിരുന്നുവെന്നും ഒടുവില്‍ സ്വര്‍ണ്ണത്തേരിലേറി ആകാശത്തേക്ക് ഉയര്‍ന്നു പോയി എന്നുമാണ് വിശ്വാസം.
ജ്ഞാനപ്പാനയ്‌ക്കു പുറമെ ശ്രീകൃഷ്ണകര്‍ണാമൃതം, സന്താനഗോപാലം (കുമാരഹരണം പാന), ഭാഷാകര്‍ണ്ണാമൃതം തുടങ്ങി 22 ഓളം കൃതികളും അദ്ദേഹം രചിച്ചു.
വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച് വലിയൊരു സംസ്കൃത പണ്ഡിതനായിത്തീര്‍ന്നതാണ് പൂന്താനം നമ്പൂതിരി എന്ന് പലര്‍ക്കും അറിയില്ല. അദ്ദേഹം എഴുതിയത് ശുദ്ധമായ മലയാളത്തിലാണ്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ്. അദ്ദേഹത്തിന്‍റെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്.
ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിയീല… എന്ന പ്രസിദ്ധമായ വരികള്‍ എല്ലാം മായ എന്ന ഹൈന്ദവ ദര്‍ശനത്തിന്‍റെ രസം പേരുന്ന ഈരടിയാണ്.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍,
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ,
എന്ന വരികള്‍ മനുഷ്യജന്‍മത്തിന്‍റെ പ്രവചനാതീതയേയും ഈശ്വരന്‍റെ നിര്‍ണ്ണയാധീശത്വത്തെയും കുറിക്കുന്ന ദര്‍ശനമാണ്.
മനുഷ്യന്റെ പണക്കൊതിയെക്കുറിച്ച് ..,
പത്തു കിട്ടുമ്പോള്‍ നൂറു വേണമെന്നും നൂറു കിട്ടുമ്പോള്‍ അത് ആയിരമായാല്‍ കൊള്ളാമെന്നും ആയിരം കിട്ടുമ്പോള്‍ പതിനായിരമായാല്‍ കൊള്ളാമെന്നും ചിന്തിക്കുന്ന മനുഷ്യന്‍ ശിവ ശിവ ഒരു ദിവസം അങ്ങ് ചത്തുപോകുന്നു എന്ന് പൂന്താനം പറയുന്നത് എത്ര പ്രസക്തം.
ആ മഹാനുഭാവനെ ആദരപൂർവ്വം സ്മരിക്കാം…
ജയറാണി ഈ വി .
WhatsApp No : 9746812212
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Comments