ദുബായ് : മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഇറാന്റെ റെവലൂഷനറി ഗാർഡ്സ് ഏറോസ്പേസ് ഫോഴ്സ് തലവൻ അമീറലി ഹാജിസാദെ. മുതിർന്ന ഇറാൻ കമാൻഡറെ വധിച്ചതിന്റെ പ്രതികാരമായിട്ടാണ് ട്രംപിനെതിരെ വധഭീഷണി ഉയർത്തിയിരിക്കുന്നത്.
2020ൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ ബഗ്ദാദിൽ വെച്ച് ഖാസിം സുലൈമാനി എന്ന ഇറാന്റെ ഉന്നത കമാണ്ടർ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സൈനിക ശക്തിയിൽ നിർണായക പങ്ക് വഹിച്ച, സൈന്യത്തിലും സർക്കാരിലും നിർണായക ശക്തിയായിരുന്ന ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴു പേർ 2020 ജനുവരി മൂന്നിന് യുഎസ് ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഇറാനിലെ ഖുദ്സ് സേനാ തലവനായിരുന്ന സുലൈമാനി ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും ഈ യുദ്ധം നിർത്താൻ വേണ്ടിയാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദശീകരിച്ചിരുന്നു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.ഇറാന്റെ സായുധ സൈന്യങ്ങളിലൊന്നായ ‘ഇസ്ലാമിക് റെവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ (ഐ ആർ ജി സി) ഭാഗമായ സ്പെഷ്യല്‍ അസോള്‍ട്ട് സേനയാണ് ഖുദ്സ് ഫോഴ്സ്.
സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾക്കു നേരെയായിരുന്നു ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും റോക്കറ്റ് ആക്രമണം നടത്തി.
മേഖലയിൽ ഇറാന്റെ നേതൃത്വത്തിൽ ഭീകര സംഘടനകളുടെ ശക്തി കേന്ദ്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ആളായിരുന്നു ഖാസിം സുലൈമാനി. ഭീകര സംഘടനകളായ ഹിസ്ബുല്ലയുമായും ഫലസ്തീനിലെ ഹമാസുമായും സുലൈമാനിക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
സുലൈമാനിയെ കൊല്ലാൻ ഉത്തരവിട്ടകുറ്റത്തിന് ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവർ ഉൾപ്പെടെ പല ഉയർന്ന സൈനിക കമാൻഡർമാരെയും കൊല്ലുമെന്നും അമീറലി ഹാജിസാദെ ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.1650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ഇറാൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈൽ എന്നാണ് ഇതിന്റെ പേര്.
Comments