റാഞ്ചി: ജാർഖണ്ഡിലെ കോഴിഫാമിൽ പക്ഷിപനി രൂക്ഷായ സാഹചര്യത്തിൽ 4000-ത്തോളം കോഴികളെ കൊന്നൊടുക്കും. ബൊക്കോറൊ ജില്ലയിൽ സർക്കാർ കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. കടക്‌നാഥ് കോഴികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ 800 കോഴികൾ ചത്ത സാഹചര്യത്തിലാണ് കോഴികളെ കൂട്ടത്തൊടെ കൊല്ലാൻ തീരുമാനമെടുത്തത്.
ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് കോഴികളിലും താറാവുകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് പ്രൊഡക്ഷൻ ഡയറക്ടർ ഡോ.ബിപിൻ ബിഹാരി മഹത്ത പറഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതലാണ് ഫാമിൽ കോഴികൾ ചത്തു തുടങ്ങിയത്. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനയ്‌ക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ജില്ലാ ഭരണകൂടം ഇതിനകം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ജില്ലയിൽ കോഴി, താറാവ് എന്നിവയുടെ വിൽപനയും നിലവിൽ നിരോധിച്ചിരിക്കുകയാണ്.
സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് അറിയിച്ചു. ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും വലിയ ഫാമുകളിൽ കോഴികളുടെയും താറാവുകളുടെയും സാമ്പിളുകൾ ശേഖരിക്കുന്നതിനും മെഡിക്കൽ സംഘത്തെയും രൂപീകരിച്ചു. കൂടാതെ, രോഗബാധിത മേഖലയിൽ താമസിക്കുന്നവരുടെ സാമ്പിളുകൾ ശേഖരിക്കാനും നിർദ്ദേശമുണ്ട്.
കഠിനമായ നടുവേദന, പനി, ചുമ, ശ്വാസതടസ്സം, ജലദോഷം, കഫത്തിൽ രക്തം എന്നിവയാണ് മനുഷ്യരിൽ പക്ഷിപനിയുടെ ലക്ഷണങ്ങളെന്ന് അധികൃതർ പറഞ്ഞു.
Comments