റായ്പൂർ: അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നി. ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. കർഷകരുൾപ്പെടയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ കേട്ടു. ഇന്ത്യയ്‌ക്കു വേണ്ടിയാണ് കന്യാകുമാരി മുതൽ കശ്മീർ വരെ താൻ നടന്നതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വയനാട് എംപി.
‘ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ ഞാൻ എന്റെ രാജ്യത്തിനായി നടന്നു. ആയിരക്കണക്കിന് ആളുകൾ എന്നോടൊപ്പം യാത്രയിൽ പങ്കെടുത്തു. കർഷകരുടെ എല്ലാ പ്രശ്നങ്ങളും ഞാൻ കേൾക്കുകയും അവരുടെ വേദന മനസ്സിലാക്കുകയും ചെയ്തു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തിയത്. 52 വർഷം പിന്നിട്ടു. എനിക്കിപ്പോഴും സ്വന്തമായി ഒരു വീടില്ല. പക്ഷേ കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നി’.
‘എല്ലാ ജാതിയിലും പ്രായത്തിലുമുള്ള ആളുകൾക്ക് സ്വന്തം വീടെന്ന തോന്നലുണ്ടാക്കാനായിരുന്നു ഈ യാത്ര. ആ സമയത്ത് ആളുകൾ എന്നോട് രാഷ്‌ട്രീയം സംസാരിച്ചിരുന്നില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത്, പ്രസക്തമല്ലാത്ത വിഷയങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം, ജിഡിപി എങ്ങനെ ശക്തിപ്പെടുത്താം, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് രാഷ്‌ട്രീയം. ഇതെല്ലാം ചോദ്യം ചെയ്യുമ്പോൾ റെയ്ഡിലൂടെ ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ ഞങ്ങൾ ശക്തമായി നിലകൊള്ളുന്നു’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Comments