ലിമ: 800 വർഷം പഴക്കമുള്ള മമ്മിയെ കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. ഫുഡ് ഡെലിവറി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മമ്മിയെ കണ്ടെടുത്തത്. പെറുവിലാണ് സംഭവം.
ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ജൂലിയോ സീസർ ബെർമേജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഐസോതെർമൽ ബാഗിനുള്ളിലായിരുന്നു മമ്മി. 600-800 വർഷം പഴക്കമുള്ള മമ്മിയാണെന്ന് പെറു പോലീസ് അറിയിച്ചു. കഴിഞ്ഞ 30 വർഷമായി ഇത് തന്റെ വീട്ടിലുണ്ടെന്നാണ് ജൂലിയോ വെളിപ്പെടുത്തിയത്.
ജുവാനിത എന്നാണ് മമ്മിയെ യുവാവ് വിശേഷിപ്പിക്കുന്നത്. തന്റെ സ്പിരിച്വൽ ഗേൾഫ്രണ്ടാണ് ജുവാനിതയെന്ന് ഇയാൾ അവകാശപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പോലീസുകാർ പരിശോധിക്കുകയായിരുന്നു. ”ജുവാനിത സദാസമയം തന്നോടൊപ്പമുണ്ടാകും. തന്റെ മുറിയിൽ ഇരിക്കും. തന്റെ കൂടെ കിടന്നുറങ്ങും. താൻ അവളെ നല്ലവണ്ണം പരിപാലിക്കുന്നുമുണ്ട്.” ഇതായിരുന്നു വൈറലായ വീഡിയോയിൽ ജൂലിയോ പറഞ്ഞത്. 30 വർഷം മുമ്പ് തന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവന്നതാണ് ജുവാനിതയെ എന്നും അയാൾ പോലീസിനെ അറിയിച്ചു.
ജുവാനിതയെന്ന് വിശേഷിപ്പിക്കുന്ന മമ്മി ഒരു പുരുഷന്റേതാണെന്ന് പരിശോധനയിൽ ഗവേഷകർ കണ്ടെത്തി. ലിമയിൽ നിന്നും ഒരുപാട് ദൂരെ സ്ഥിതി ചെയ്യുന്ന പുനോ എന്ന മേഖലയിൽ നിന്നുള്ളതാണ് മമ്മിയെന്നാണ് കണ്ടെത്തൽ. ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റെ മമ്മിയാണിതെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.
ഭ്രൂണാവസ്ഥയുടെ രൂപത്തിൾ കാലുകൾ മടക്കിയാണ് മമ്മി ഇരിക്കുന്നത്. നിറയെ ബാൻഡേജുകൾ ശരീരത്തിൽ കെട്ടി വച്ചിരിക്കുന്നതും കാണാം. മമ്മിയെ നിലവിൽ സർക്കാർ ഏറ്റെടുക്കുകയും പുരാവസ്തു വകുപ്പിൽ സൂക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Comments