ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്ത് സൗരാഷ്‌ട്ര-തമിഴ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന സൗരാഷ്‌ട്ര-തമിഴ് സംഗമത്തിന് ഏപ്രിലോടെയാണ് തുടക്കം കുറിയ്‌ക്കുന്നത്. ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 5000ത്തോളം ജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ സ്ഥിതിചെയ്യുന്ന സോമ്നാഥ് ക്ഷേത്രത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം വാരണാസിയിൽ പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച കാശി-തമിഴ് സംഗമം വൻ വിജയമായിരുന്നു. 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത മന്ത്രിമാർ പങ്കെടുത്തിരുന്നു . എല്ലാ വർഷവും തമിഴ്നാട്ടിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് സോമ്നാഥ് ക്ഷേത്രം സന്ദർശിക്കാൻ ഗുജറാത്തിലെത്തുന്നത്. അതിനാലാണ് സൗരാഷ്‌ട്ര-തമിഴ് സംഗമം സോമ്നാഥ് ക്ഷേത്രത്തിൽ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് സോമനാഥ് ക്ഷേത്രം.
സൗരാഷ്‌ട്ര-തമിഴ് സംഗമം കേവലമൊരു കലാപരിപാടിയല്ല മറിച്ച് കല, കരകൗശല വൈദഗ്ദ്യം, വിദ്യാഭ്യാസം, സാഹിത്യം, കായികം എന്നിവയിലൂടെ പരസ്പര ബന്ധം വര്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത്-തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ ഏറ്റവും വലിയ അടയാളമാണ് സോമനാഥ് ക്ഷേത്രത്തിലെ സൗരാഷ്‌ട്ര-തമിഴ് സംഗമം.
നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് കത്തിയവാർ ഉപദ്വീപിന് സമീപത്ത് നിന്ന് കുടിയേറി തമിഴ്‌നാട്ടിലുടനീളം സ്ഥിരതാമസമാക്കിയ സൗരാഷ്‌ട്രയിലെ ന്യൂനപക്ഷത്തെ ആദരിച്ചുകൊണ്ട് സൗരാഷ്‌ട്ര-തമിഴ്‌നാട് ആഘോഷിക്കുന്ന പരിപാടിയാണ് സൗരാഷ്‌ട്ര-തമിഴ് സംഗമം.
Comments