ഈജിപ്തിലെ ഗിസയിലുള്ള ഗ്രേറ്റ് പിരമിഡിന്റെ പ്രധാന കവാടത്തിന് സമീപം മറഞ്ഞിരുന്ന ഒമ്പത് മീറ്റർ നീളമുള്ള ഇടനാഴി കണ്ടെത്തി. 4,500 വർഷം പഴക്കമുള്ള ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് ഇടനാഴിയാണ് ആധുനിക സാങ്കേതിക വിദ്യയിലൂടെ വിദഗ്ദർ കണ്ടെത്തിയിരിക്കുന്നത്.
ഇടനാഴിയ്‌ക്ക് ഏകദേശം 2 മീറ്റർ വീതിയുണ്ട് . കൂറ്റൻ ഘടനയുള്ള ശ്മശാന അറകളുടെ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതിനാണ് ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. മ്യൂൺ റേഡിയോഗ്രാഫി എന്ന പുത്തൻ സർവേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ അവസാനത്തെ രഹസ്യങ്ങൾ കണ്ടെത്താനാണ് ശാസ്ത്രജ്ഞർ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചത്. പിരമിഡിന്റെ വടക്ക് ഭാഗത്തായി രഹസ്യ അറ കണ്ടെത്താൻ കോസ്മിക് കിരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഇമേജിംഗ് രീതിയാണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യ പഠനം 2016-ൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പഠനത്തിന്റെ നടപടികളും വിശദ വിവരങ്ങളും ‘നേച്ചർ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2015 ഒക്ടോബറിൽ ഈജിപ്തിലെ പുരാവസ്തു മന്ത്രാലയം ആരംഭിച്ച അന്താരാഷ്‌ട്ര ‘സ്‌കാൻപിരമിഡ്’ പദ്ധതിയുടെ ഭാഗമാണ് സമീപകാലത്തെ ശാസ്ത്രജ്ഞർമാരുടെ പഠന റിപ്പോർട്ടുകൾ. ഡ്രില്ലിംഗ് രീതികൾ ഉപയോഗിക്കാതെ പിരമിഡിലെ വലിയ ഘടനയ്‌ക്കുള്ളിലെ രഹസ്യങ്ങൾ കണ്ടെത്താനാണ് സ്‌കാൻ പിരമിഡ് പദ്ധതി ശ്രമിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഭൂമിയുടെ അവശിഷ്ടങ്ങൾ, പുറംതോടുകൾ, മുകളിലെ ആവരണം എന്നിവ പരിശോധിക്കാനുള്ള ശാസ്ത്രജ്ഞരുടെ മാർഗമാണ് ഡ്രില്ലിംഗ്. അതായത് ഭൂമിക്കുള്ളിലേക്ക് പ്രത്യേക ഉപകരണം ഉപയോഗിച്ച് തുരക്കുന്നതാണിത്. ഡ്രില്ലിംഗ് സാങ്കേതികവിദ്യയ്‌ക്ക് കോനേറ്റ് ദ്രാവകങ്ങളുടെയും ഭൂഗർഭ ബയോസ്ഫിയറിന്റെയും സാമ്പിളുകൾ കണ്ടെത്താനും സൂക്ഷ്മജീവികളെ നിരീക്ഷിക്കാനും സാധിക്കും.
Comments