ലക്‌നൗ: യുപിയിൽ വീണ്ടും ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ. എംഎൽഎ അബ്ബാസ് അൻസാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. രണ്ട് നില കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒരുകാലത്ത് ഗ്യാങ്സ്റ്ററായിരുന്ന, പിന്നീട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ മുഖ്തർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി. ഇയാളുടെയും സഹോദരൻ ഉമർ അൻസാരിയുടെയും പേരിൽ ജഹാംഗിറാബാദിൽ പണിതുയർത്തിയ രണ്ട് നില വീടിനെതിരെയാണ് സർക്കാർ നടപടിയെടുത്തത്.
കെട്ടിടം പണിയുന്നതിന് മുന്നോടിയായി സ്ഥലമുടമ നേടേണ്ട അനുമതി ഇല്ലാതെയാണ് വീട് പണിതതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനില വീട് പൊളിക്കാൻ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. തുടർന്ന് പോലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഡംബര വീട് പൊളിച്ചുനീക്കി.
അതേസമയം എംഎൽഎ അബ്ബാസ് അൻസാരി കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ്. മൗവിൽ നിന്നുള്ള എംഎൽഎാണ് അബ്ബാസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്.
Comments