തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ സമുദായം ബിജെപിയെ അധികാരത്തിൽ കൊണ്ടു വരില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനല്ല. ന്യൂനപക്ഷങ്ങൾ ബിജെപിയെ വിശ്വസിക്കുന്നത് കൊണ്ടാണ് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുന്നതെന്നും ബൈബിളും ഖുറാനും കൈവശം വെയ്‌ക്കുന്നത് പോലും തല പോകാൻ കാരണമായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികളാണ് ന്യൂനപക്ഷ സ്നേഹം വിളമ്പുന്നതെന്നും പിണറായി വിജയന്റെ പരാമർശം ചൂണ്ടിക്കാണിച്ചു കൊണ്ട് സന്ദീപ് വാചസ്പതി തുറന്നടിച്ചു.
‘അതെന്താ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനാണോ? ന്യൂനപക്ഷങ്ങൾ ബിജെപിയെ വിശ്വസിക്കുന്നത് കൊണ്ടാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യം ഉള്ള എല്ലാ സംസ്ഥാനങ്ങളും താമരത്തണലിൽ ആയത്. കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെയുള്ള ‘ത്യാഗ’ മനസ്സാണ്. ബൈബിളും ഖുറാനും കൈവശം വെയ്‌ക്കുന്നത് പോലും തല പോകാൻ കാരണമായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധിയാണ് ഈ വേദം ഓതുന്നത് എന്ന് ദേശാഭിമാനി വായിക്കാത്ത മലയാളികൾക്ക് അറിയാം എന്നെങ്കിലും ഓർക്കേണ്ടെ. കേരളത്തിൽ ആദ്യമായി മുസ്ലിം പള്ളി തകർത്ത് തീയിട്ടത് പിണറായിയിലും പാറപ്രത്തും ആണെന്ന് മറന്ന് പോകരുത്’.
‘അക്കാലത്ത് സിപിഎം ഹിന്ദു പാർട്ടി ആയതിനാൽ കാഫിറുകളെ നശിപ്പിക്കുന്നത് വർഗ്ഗ സമരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് പാർട്ടി ‘മാർഗ്ഗം’ കൂടിയതോടെ ഭൂരിപക്ഷ സമൂഹം വെറും വോട്ട് കുത്തികൾ ആയെന്ന് മാത്രം. ഇക്കഴിഞ്ഞ ക്രിസ്തുമസിന് ചിങ്ങവനത്ത് വിശ്വാസികളെ ഒന്നടങ്കം പള്ളിയിൽ പൂട്ടിയിട്ടും ബിഷപ്പിനെ വെറുക്കപ്പെട്ടവൻ ആക്കിയും പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തും യേശു ക്രിസ്തു പിഴച്ച് പെറ്റുണ്ടായവൻ ആണെന്ന് പ്രഖ്യാപിച്ചും ന്യൂനപക്ഷത്തെ സ്നേഹിച്ചത് ആരും മറന്നിട്ടില്ല. കേരളം ബിജെപി ഭരിക്കും എന്നത് നരേന്ദ്ര മോദിയുടെ അതിരു കവിഞ്ഞ മോഹമാണ് എന്നൊക്കെ പറയുന്നതിന് മുമ്പ് ത്രിപുരയിലേക്കും ബംഗാളിലേക്കും ഒന്ന് നോക്കാമായിരുന്നു. ത്രിപുരയിൽ 28 വർഷം കൊണ്ട് പടുത്തുയർത്തിയ ചെങ്കോട്ട തകർത്തു എന്ന് മാത്രമല്ല പൊടിപോലും കണ്ടു പിടിക്കാൻ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. 36 വർഷം അടക്കി ഭരിച്ച ബംഗാളിൽ സഖാക്കൾക്ക് അഭയം ആർഎസ്എസ് കാര്യാലയങ്ങൾ ആണെന്ന് മറക്കുകയും അരുത്’ എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
Comments