കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ ജയിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റം.
രാവിലെ ഒമ്പത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നത്. കാപ്പ ചുമത്തിയതിനാൽ ആറ് മാസം ഇരുവരും തടവിൽ കഴിയേണ്ടി വരും.
പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആകാശിനെതിരെ നിലനിൽക്കേയാണ് കാപ്പ ചുമത്തിയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. ഡിവൈഎഫ്‌ഐ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒടുവിൽ ആകാശ് പ്രതിയായത്.
Comments